സംസ്ഥാന ക്ഷീരസംഗമത്തിന് നാളെ കൊടിയേറും: ഉദ്ഘാടനസമ്മേളനം 13 ന് മുഖ്യമന്ത്രി നിർവ്വഹിക്കും
ആറ് ദിവസം നീളുന്ന, സംസ്ഥാന ക്ഷീരസംഗമം ഫെബ്രുവരി 10 മുതൽ 15 വരെ തൃശൂർ മണ്ണുത്തി വെറ്ററിനറി കോളേജ് ക്യാമ്പസിൽ വെച്ച് നടക്കും. നാളെ രാവിലെ പത്ത് മണിയ്ക്ക് ( ഫെബ്രുവരി 10 വെള്ളിയാഴ്ച്ച ) മൃഗസംരക്ഷണ–ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ സാന്നിദ്ധ്യത്തിൽ റവന്യൂ മന്ത്രി അഡ്വ.കെ രാജൻ പതാക ഉയർത്തുന്നതോടെ കേരളത്തിലെ ഏറ്റവും വലിയ ക്ഷീരസംഗമത്തിന് തുടക്കമാവും. തുടർന്ന് ക്ഷീരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം മൃഗസംരക്ഷണ–ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിർവ്വഹിക്കും.
ഫെബ്രുവരി 13 ന് പത്ത് മണിയ്ക്ക് നടക്കുന്ന സാംസ്ക്കാരിക ഘോഷയാത്രയുടെ ഫ്ലാഗ് ഓഫ് മന്ത്രിമാരായ ജെ.ചിഞ്ചുറാണിയും അഡ്വ.കെ രാജനും ചേർന്ന് നിർവ്വഹിക്കും.തുടർന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. സംസ്ഥാന ക്ഷീരസംഗമം ഉദ്ഘാടനം, സംസ്ഥാന ക്ഷീരസഹകാരി അവാർഡ് വിതരണം, ഡിജിറ്റൽ ഇന്ത്യ അവാർഡ് ലഭിച്ച ക്ഷീരവികസന വകുപ്പ് ഐ.ടി വിഭാഗത്തിനുള്ള ആദരവ് എന്നിവയും ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് മുഖ്യമന്ത്രി നിർവ്വഹിക്കും.
കേരള ഡയറി എക്സ്പോ, മാധ്യമ ശിൽപശാല, ക്ഷീര കർഷക അദാലത്ത്, കർഷക സെമിനാർ, സഹകാരികൾക്കും ക്ഷീരസംഘം ജീവനക്കാർക്കുമുള്ള ശിൽപ്പശാല, വനിതാ സംരംഭകത്വ ശിൽപശാല, ദേശീയ ഡെയറി സെമിനാർ, ഡോ.വർഗീസ് കുര്യൻ അവാർഡ് ദാനം, ക്ഷീര സഹകാരി അവാർഡ് ദാനം, നാടൻ പശുക്കളുടെ പ്രദർശനം, കലാസന്ധ്യകൾ, സൗജന്യ മെഡിക്കൽ ക്യാമ്പ്, എന്നീ വൈവിധ്യമാർന്ന പരിപാടികൾ ക്ഷീരസംഗമത്തോടനുബന്ധിച്ച് നടക്കും. സംസ്ഥാന ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിൽ മൃഗസംരക്ഷണ വകുപ്പ്, മിൽമ, കേരള ഫീഡ്സ്, കെ.എൽ.ഡി.ബോർഡ്, വെറ്ററിനറി സർവ്വകലാശാല , ക്ഷീരസംഗങ്ങൾ, ക്ഷീരകർഷക ക്ഷേമനിധി എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ക്ഷീരസംഗമം നടക്കുന്നത് .
മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ ഷംസീർ, മന്ത്രിമാരായ ജെ.ചിഞ്ചുറാണി, അഡ്വ.കെ.രാജൻ, കെ.എൻ ബാലഗോപാൽ, കെ.കൃഷ്ണൻകുട്ടി,ജി.ആർ അനിൽ, വി.എൻ വാസവൻ, പി.രാജീവ്, എം.ബി രാജേഷ്, പി.പ്രസാദ്, ആർ.ബിന്ദു, കെ.രാധാകൃഷ്ണൻ, നിയമസഭാ ഡെപ്യൂട്ടി സെക്രട്ടറി ചിറ്റയം ഗോപകുമാർ, മേയർ എം.കെ വർഗീസ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എം.പി മാർ, എം.എൽ.എ മാർ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങി സാമൂഹിക സാംസ്ക്കാരിക, ഔദ്യോഗിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുക്കും.
Leave a Reply