3000 ത്തോളം പക്ഷികളെ ഉൻമൂലനം ചെയ്തു തുടങ്ങി പ്രദേശങ്ങളിൽ മൂന്ന് മാസത്തേയ്ക്ക് നിയന്ത്രണം
തിരുവനന്തപുരം അഴൂർ ഗ്രാമപഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് തിങ്കളാഴ്ച ( 9.1.2023 ) മുതൽ പക്ഷികളെ കൊന്നു തുടങ്ങി. മൃഗസംരക്ഷണ വകുപ്പിന്റെ എട്ട് റാപ്പിഡ് റെസ്പോൺസ് ടീമാണ് കൊന്നുതുടങ്ങിയത്. നാളെയോടു കൂടി ഉദ്യമം പൂർത്തീകരിക്കും.
അതീവ ജാഗ്രതയോടെയുള്ള പ്രതിരോധ പ്രവർത്തനങ്ങളുമായാണ് മൃഗസംരക്ഷണ വകുപ്പ് പെരുങ്കുഴി പഞ്ചായത്തിൽ പക്ഷിപനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിരിക്കുന്നത്. ഇന്ന് (9-1-23) വെളുപ്പിന് അഞ്ച് മണിയോടുകൂടി പി.പി. ഇ കിറ്റുകളും മറ്റ് അനുബന്ധ സുരക്ഷാ ഉപകരണങ്ങളുമായി എട്ട് ആർ.ആർ.ടി ടീമുകളാണ് കള്ളിങ് ( ഉൻമൂലനം) ജോലികൾ ആരംഭിച്ചത്. ഒരു വെറ്റിനറി സർജൻ, രണ്ട് ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാർ, ഒരു അറ്റൻന്റ് , രണ്ട് തൊഴിലാളികൾ എന്നിവരടങ്ങിയ ഒരു ടീമിനെ സഹായിക്കാനായി ഓരോ പഞ്ചായത്ത് അംഗത്തെയും നിയോഗിച്ചിച്ചിട്ടുണ്ട്.
രോഗപ്രഭവ കേന്ദ്രത്തിൽനിന്നും ഒരു കിലോമീറ്റർ ചുറ്റളവിൽ ഉള്ള പ്രദേശത്തെ 3000 ത്തോളം പക്ഷികളെയാണ് കൊന്നൊടുക്കുന്നത്. പക്ഷിപ്പനി പ്രഭവകേന്ദ്രമായ അഴൂർ ഗ്രാമപഞ്ചായത്തിലെ പെരുങ്ങുഴി ജംഗ്ഷൻ വാർഡി (വാർഡ് 15) ന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വാർഡുകളായ റെയിൽവേ സ്റ്റേഷൻ വാർഡ് (വാർഡ് 17) പൂർണമായും, പഞ്ചായത്ത് ഓഫീസ് വാർഡ് (വാർഡ് 16), കൃഷ്ണപുരം വാർഡ് ( വാർഡ് 7 ), അക്കരവിള വാർഡ് (വാർഡ് 14), നാലുമുക്ക് (വാർഡ് 12) കൊട്ടാരം
തുരുത്ത് (വാർഡ് 18) എന്നീ വാർഡുകൾ ഭാഗികമായും ഉൾപ്പെട്ട പ്രദേശങ്ങളിലെ മുഴുവൻ കോഴി, താറാവ്, മറ്റു അരുമ പക്ഷികളെയും ഉൻമൂലനം ചെയ്യും. കൂടാതെ
അവയുടെ മുട്ട , ഇറച്ചി, കാഷ്ഠം (വളം ) തീറ്റ എന്നിവ കത്തിച്ച് നശിപ്പിക്കുന്നതാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ടി.എം.ബീനാ ബീവി അറിയിച്ചു. പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജാഗ്രത പാലിക്കണമെന്നും വളർത്തു പക്ഷികളിൽ അസ്വാഭാവികമായി കൂട്ടമരണം സംഭവിക്കുന്ന സാഹചര്യങ്ങളിൽ ആ വിവരം അടുത്തുള്ള മൃഗാശുപത്രിയിൽ റിപ്പോർട്ട് ചെയ്യേണ്ടതാണെന്നും ജില്ലാ മൃഗസംരക്ഷണ ഡയറക്ടർ ഡോ.എ.കൗശിഗൻ ഐ.എ.എസ് അറിയിച്ചു. കഴിഞ്ഞ ദിവസം ഭോപ്പാലിലെ എൻ.ഐ.എച്ച്.എസ്.എ.ഡി ( N I S H A D) ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
ഒരു കിലോമീറ്ററിന് ചുറ്റുമുള്ളതും ഒൻപത് കിലോമീറ്ററിന് പുറമെ ഉൾപ്പെടുന്നതുമായ കിഴുവിലം, കടക്കാവൂർ കീഴാറ്റിങ്ങൽ ചിറയിൻകീഴ് , മംഗലപുരം, അണ്ടൂർകോണം, പോത്തൻകോട് എന്നീ ഗ്രാമപഞ്ചായത്തുകളും തിരുവനന്തപുരം കോർപ്പറേഷനിലെ കഴക്കൂട്ടം (വാർഡ് 1 ), ആറ്റിപ്ര വാർഡിലെ ആറ്റിൻകുഴി പ്രദേശം എന്നിവയും ഉൾപ്പെടുന്ന സർവൈലൻസ് സോണിന്റെ പരിധിയിൽ നിന്നും പുറത്തേക്കും അകത്തേക്കും കോഴി, താറാവ്, അരുമ പക്ഷികൾ എന്നിവയുടെ കൈമാറ്റം, കടത്ത്, വിൽപ്പന എന്നിവ നിരോധിച്ചതായി തിരുവനന്തപുരം ജില്ലാ കളക്ടർ അറിയിച്ചു . ഈ പഞ്ചായത്തുകളിൽ നിന്നും പുറത്തേക്ക് മുട്ട, ഇറച്ചി,വളം,തീറ്റ എന്നിവയുടെ വില്പന, നീക്കം എന്നിവയ്ക്കും മൂന്നു മാസത്തേക്ക് നിരോധനം ഉണ്ടായിരിക്കും. മൃഗസംരക്ഷണ വകുപ്പിന്റെ റാപ്പിഡ് എട്ട് റാപ്പിഡ് റെസ്പോൺസ് ടീമുകൾ തിങ്കളാഴ്ച മുതൽ പക്ഷികളെ കൊല്ലുന്നതിനുള്ള നടപടികൾ തുടങ്ങി.
Leave a Reply