Sunday, 3rd December 2023

അനില്‍ ജേക്കബ് കീച്ചേരിയില്‍

മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ട് സൗരഭ്യം. വെറുതെ പറഞ്ഞതല്ല, മുല്ലപ്പൂവിന്റെ മണമേല്‍ക്കുന്നത് നല്ലതാണ്. ഒരുകിലോ നല്ല മുല്ലപ്പൂതൈലത്തിന് വിപണിയില്‍ ഒരുലക്ഷം രൂപയോളം വിലയുണ്ട്. അതുതന്നെ കാരണം എന്നതുമാത്രമല്ല ഇതിനു കാരണം ഒരു ചെറിയ കണക്കു പറയട്ടെ. വര്‍ത്തമാനകാലത്ത് നമ്മുടെ നാട്ടില്‍ ഏറെ പ്രചരിച്ച മുല്ലച്ചെടിയാണല്ലോ കുറ്റിമുല്ല അഥവാ ബുഷ് ജാസ്മിന്‍. ഇത് നിലത്തോ ചട്ടിയിലോ അനായാസം നടാം. രണ്ടായാലും വിളവു മോശമാകില്ല. ഒരു സെന്റ് സ്ഥലത്ത് 30 ചെടിവരെ നടാം. നട്ട് നാലഞ്ച് മാസം മുതല്‍ വിളവെടുക്കാം. ഒരു ചെടിയില്‍ നിന്ന് വര്‍ഷം 600 ഗ്രാം മുതല്‍ ഒന്നര കിലോ വരെ പൂവ് കിട്ടും. ഒരു കിലോ പൂവിന് 80 രൂപ മുതല്‍ 200 രൂപ വരെ സീസണനുസരിച്ച് വിലകിട്ടും. നല്ല വിളവ് തരുന്ന നൂറുചെടിയുണ്ടെങ്കില്‍ ഒരു വര്‍ഷം കുറഞ്ഞത് 12000 രൂപ വരുമാനവും പ്രതീക്ഷിക്കാം. കേരളത്തില്‍ എറണാകുളം, പാലക്കാട്, ആലപ്പുഴ തുടങ്ങിയ ജില്ലകളില്‍ വീട്ടമ്മമാരും, സന്നദ്ധസംഘടനകളും, സ്വയംസഹായ സംഘങ്ങളും കുടുംബശ്രീ യൂണിറ്റുകളും ഒക്കെ കൂട്ടായി കുറ്റിമുല്ല വളര്‍ത്തി മികച്ച വിളവു നേടിയിട്ടുണ്ട്.
മുല്ല പലതരമുണ്ട്. ശരിയായ മുല്ല ഒരു വള്ളിച്ചെടിയുമാണ്. ഇതിന്റെ സസ്യനാമം ജാസ്മിനം മള്‍ട്ടിഫ്‌ളോറം. കുരുക്കുത്തിമുല്ല എന്ന് വിളിപ്പേര്. സ്റ്റോര്‍ ജാസ്മിന്‍ എന്നും വിളിക്കും. ശരിയായ ഇന്ത്യന്‍ മുല്ലച്ചെടിയാണിത്. ഇന്ത്യന്‍ കാലാവസ്ഥയില്‍ തണുപ്പുമാസങ്ങളിലാണ് ഈ മുല്ല പൂക്കുന്നത്. അതിനാലിതിന് മാഘമല്ലിക എന്നും പേരുപറയും. ചിലയവസരങ്ങളില്‍ ഇലകള്‍പോലും കാണാനാവാത്ത വിധം പൂക്കള്‍ നിറയും എന്നതാണ് കുരുക്കുത്തിമുല്ലയുടെ പ്രത്യേകത, ഇന്ത്യയാണ് കുരുക്കുത്തിമുല്ലയുടെ ജന്മനാട് തണ്ട് മുറിച്ചുനട്ടും പതിവച്ചും പുതിയ ചെടികള്‍ വളര്‍ത്തിയെടുക്കാം.
നമുക്ക് സുപരിചിതമായ പിച്ചിപ്പൂവാണ് ജാസ്മിനം ഗ്രാന്‍ഡിഫ്‌ളോറം. പിച്ചിമുല്ല, സ്പാനിഷ് ജാസ്മിന്‍, ജാതിമല്ലി എന്നൊക്കെ ഇതിനു പേരുകളുണ്ട്. പിച്ചിയില്‍ ചില പ്രമുഖ ഇനങ്ങളുണ്ട്. സി.ഒ.1 പിച്ചി, സി.ഒ. 2 പിച്ചി, തിമ്മപുരം ലക്‌നൗ തുടങ്ങിയവയാണിവ. ദക്ഷിണേഷ്യയാണ് ഇതിന്റെ ജന്മസ്ഥലം.
അറേബ്യന്‍ ജാസ്മിന്‍ എന്നുപേരെടുത്ത ജാസ്മിനം സംബക് ആണ് പ്രചുര പ്രചാരം നേടിയ കുറ്റിമുല്ല. തെക്കു-കിഴക്കന്‍ ഏഷ്യയുടെ സന്തതിയാണ് കുറ്റിമുല്ലച്ചെടി. ഫിലിപ്പിന്‍സിലെ ദേശീയ പുഷ്പംകൂടിയാണ് കുറ്റിമുല്ല. അവിടെ ഇതിന് സംപാഗിത എന്നാണ് പേര്. തമിഴില്‍ ഗുണ്ടുമല്ലിയും മലയാളത്തില്‍ ഇത് കുടമുല്ലയുമാണ്.
മുല്ല വളര്‍ത്തുമ്പോള്‍
ജാസ്മിനം ഓറിക്കുലേറ്റം എന്ന ഇനം സൂചിമുല്ല അഥവാ പിച്ചരിമ്പാണ്. അധികം പ്രചാരത്തിലില്ലെങ്കിലും ഇതിന്റെ സ്വര്‍ഗ്ഗീയ സുഗന്ധം ആരേയും വിസ്മയിപ്പിക്കും. പൂക്കള്‍ കലകളായി വിടരും. പാരിമുല്ലൈ, സി.ഒ.1 മുല്ല, സി.ഒ.2 മുല്ല തുടങ്ങിയവ സൂചിമുല്ലയുടെ ഇനങ്ങളാണ്.
നന്നായി സൂര്യപ്രകാശം കിട്ടുന്ന തുറസ്സായ സ്ഥലമാണ് മുല്ല വളര്‍ത്താന്‍ നന്ന്. മുല്ല തണലത്തു വളര്‍ന്നാല്‍ പൂ പിടുത്തം കുറയും. കേരളത്തിലെ മണ്ണിനും കാലാവസ്ഥയ്ക്കും ഏറ്റവും യോജിച്ചതാണ് കുറ്റിമുല്ല എന്ന കുടമുല്ല. നല്ല നീര്‍വാര്‍ച്ചാ സൗകര്യമുള്ള മണല്‍ അംശം കൂടുതലുള്ള വളക്കൂറുള്ള മണ്ണ് കൃഷിക്ക് ഏറ്റവും നന്ന്. ചാലുകളെടുത്ത് മതിയായ ഉയരത്തില്‍ വാരം കോരി വേണം തൈകള്‍ നടാന്‍. ആഴത്തില്‍ കിളച്ചൊരുക്കിയ സ്ഥലത്ത് മണ്ണ് പൊടിയാക്കി കളകള്‍ പാടേ നീക്കിയിരിക്കണം. കേരളത്തില്‍ നടീലിനു യോജിച്ച സമയം ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരേയാണ്.
തണ്ടുകള്‍ മുറിച്ചതോ വേരുപിടിപ്പിച്ച ശേഷം മുറിച്ചെടുത്തതോ ആണ് നടീല്‍വസ്തു. മുറിപ്പാടുകളില്‍ സെറാഡിക്‌സ് പോലുള്ള ഹോര്‍മോണ്‍ പൊടി പുരട്ടിയിട്ടു നട്ടാല്‍ വേഗം വേരുപിടിക്കും. തുടര്‍ന്ന് പോട്ടിംഗ് മിശ്രിതം നിറച്ച പോളിത്തീന്‍ കൂടുകളില്‍ നടാം. ഇതേ രീതിയില്‍ മണ്ണില്‍ നട്ടാലും വേര് പിടിപ്പിച്ചെടുക്കാം. ഇങ്ങനെ മുറിത്തണ്ടുകള്‍ക്ക് വേരുപിടിപ്പിക്കാന്‍ യോജിച്ച സമയം ജൂണ്‍-ജൂലൈ മുതല്‍ ഒക്‌ടോബര്‍-നവംബര്‍ വരെയാണ്. നട്ട് 90-120 ദിവസമാകുന്നതോടെ തൈകള്‍ മാറ്റി നടാം. നടീല്‍ അകലം 1.2:1.2 മീറ്റര്‍. ഇങ്ങനെ നടുന്ന കുഴികളില്‍ ഓരോന്നിലും രണ്ടു കുട്ട പൊടിഞ്ഞ കാലിവളം അഥവാ കമ്പോസ്റ്റ്, ഒരുപിടി എല്ലുപൊടി, വേപ്പിന്‍പിണ്ണാക്ക് എന്നിവ ചേര്‍ത്ത് കുഴി പകുതിയോളം മൂടാം. ചിലയിടങ്ങളില്‍ കുഴിയൊന്നിന് 15 കിലോ ചാണകപ്പൊടി, 250 ഗ്രാം എല്ലുപൊടി, 150 ഗ്രാം വേപ്പിന്‍പിണ്ണാക്ക്, 100 ഗ്രാം കടലപ്പിണ്ണാക്ക് എന്നിങ്ങനെ ഇട്ട് അതിനുമീതെ മേല്‍മണ്ണും, മണലും ചേര്‍ത്ത് കുഴിമൂടി ഓരോ കുഴിയിലും രണ്ടുവീതം വേരിപിടിപ്പിച്ച തൈകള്‍ നടുന്നത് പതിവുണ്ട്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *