Thursday, 8th June 2023
സി.വി.ഷിബു.

മാനന്തവാടി: : മഴ കുറഞ്ഞതോടെ പാഷൻ ഫ്രൂട്ടിന്റെ വിപണി ഉണർന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ എല്ലാ ഇനം പാഷൻ ഫ്രൂട്ടുകളുടെയും വില വർദ്ധിച്ചു.ഹൈബ്രീഡ് ഇനങ്ങളായ റെഡ്, വയലറ്റ്, നീല എന്നീ പഴങ്ങൾക്ക്  കിലോക്ക് അറുപത് രൂപ പ്രകാരമാണ് കർഷകർക്ക് ലഭിക്കുന്നത്. പ്രാദേശിക – പാരമ്പര്യ ഇന്നമായ മഞ്ഞ പാഷൻ ഫ്രൂട്ടിന് കിലോക്ക് 45 രൂപയും ലഭിക്കും. ബട്ടർഫ്രൂട്ടിനും കിലോക്ക് 45 രൂപ വിലയുണ്ട്.  മാനന്തവാടിക്കടുത്ത് ദ്വാരകയിലാണ് പാഷൻ ഫ്രൂട്ട് മൊത്തമായി ശേഖരിക്കുന്ന സ്ഥാപനമുള്ളത്. 

വയനാട്ടിൽ ധാരാളം കർഷകർ ഇപ്പോൾ പാഷൻ ഫ്രൂട്ട് കൃഷി ചെയ്യുന്നുണ്ട്. ഒരേക്കറിൽ 200 ചെടികൾ നട്ടാൽ വലിയ പരിചരണമില്ലാതെ തന്നെ  ആഴ്ചയിൽ പതിനായിരം രൂപ വരുമാനം ലഭിക്കും.  
        വർഷത്തിൽ എട്ട് മാസവും വിളവ് ലഭിക്കും എന്നതാണ് മറ്റ് വിളകളെ അപേക്ഷിച്ച് പാഷൻ ഫ്രൂട്ടിന്റെ പ്രത്യേകത. ഒരു ചെടി നട്ടാൽ ആറ് വർഷം വരെ നന്നായി വിളവ് ലഭിക്കും . പണ്ട് കാലങ്ങളിൽ തൊടികളിൽ പാഴായി പോകുന്ന ഒരു പഴമായിരുന്നു ഇത്. ധാരാളം മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ പാഷൻ ഫ്രൂട്ടിൽ നിന്ന് ഉൽപ്പാദിപ്പിച്ച് തുടങ്ങിയതാണ്  ഇതിന്റെ വിപണി ഉണരാൻ കാരണമെന്ന് ഈ മേഖലയിലെ കർഷകനും  കച്ചവടക്കാരനുമായ  എടവക പീച്ചംങ്കോട് സ്വദേശി വിൻസന്റ് പറഞ്ഞു. കേരളത്തിനകത്തും പുറത്തും വയനാട്ടിൽ വിളയുന്ന പാഷൻ ഫ്രൂട്ടിന് നല്ല ഡിമാൻഡ് ഉണ്ടന്നും വിൻസന്റ് പറഞ്ഞു. ചിലപ്പോൾ വില വർദ്ധിച്ച് 80 രൂപ വരെ  കർഷകന് ലഭിക്കുന്ന സാഹചര്യവും ഉണ്ടാകാറുണ്ട്. സംസ്ഥാന സർക്കാരിന്റെ ഫ്രൂട്ട് ഗ്രാമം പദ്ധതി പ്രകാരം എടവക, പടിഞ്ഞാറത്തറ പഞ്ചായത്തുകളിൽ പാഷൻ ഫ്രൂട്ട് കൃഷി വ്യാപന പദ്ധതി ഉണ്ട്.  
 ഫോൺ: 9744029600.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *