Monday, 2nd October 2023

മാനന്തവാടി: പ്രളയത്തിൽ ഏറെ കണ്ണീരണിഞ്ഞ കർഷകന് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ് കൃഷി വകുപ്പ് നൽകിയ നെൽവിത്തുകൾ. കാലവർഷത്തിൽ രണ്ട് തവണയായാണ് വ്യാപക      കൃഷി നാശം ഉണ്ടായത് .  നിലം ഉഴുത് മറിച്ച്  അതിജീവനത്തിനായി കൃഷി ഇറക്കിയ കർഷകന് താത്ക്കാലിക ആശ്വാസമെന്ന രീതിയിലാണ് സൗജന്യമായി ഉമ നെൽവിത്തുകൾ നൽകിയത് .ഈ നെൽവിത്തുകൾ ഉപയോഗിച്ച് വേമോം പാടത്ത് കൃഷി ചെയ്ത കർഷകരാണ് ഇപ്പോൾ ദുരിതത്തിലായിരിക്കുന്നത്. നെൽ കതിരുകൾക്ക് പകരമായി വലിയ ഉയരത്തിലാണ് കളകൾ മുളച്ച് പൊന്തിയിരിക്കുന്നത്. പാടം മറക്കുന്ന രീതിയിലാണ് പുല്ല് നിറഞ്ഞിരിക്കുന്നത്. ജില്ലയിലെ തന്നെ ഏറ്റവും വലിയ പാടശേഖരമായ വേമോം പാടത്തിന്റ് ഭൂരിഭാഗവും കളകളാൽ നിറഞ്ഞിരിക്കുകയാണ്.കതിര് പാകമായി വരാൻ തുടങ്ങുന്ന സമയത്ത് കളകൾ ഉയർന്ന് വന്നത് കർഷകന് താങ്ങാവുന്നതിലപ്പുറമാണ്. സ്വന്തമായി ശേഖരിച്ചിരുന്ന കാഞ്ചന, ജ്യോതി നെൽവിത്തുകളാണ് ഇവർ മുമ്പ് ഉപയോഗിച്ചിരുന്നത്. എന്നാൽ നിനച്ചിരിക്കാതെയെത്തിയ കാലവർഷം ഇവരുടെ പ്രതീക്ഷകളെ തകിടം മറിക്കുകയായിരുന്നു. കൃഷി നാശം പൂർണ്ണമായും തിട്ടപ്പെടുത്താത്തതിനാൽ തന്നെ കർഷകർക്ക് നഷ്ട്ടപരിഹാരവും ലഭിച്ചിരുന്നില്ല. എങ്കിലും കൃഷിയെ കൈവിടാനുള്ള മടിയും വർഷങ്ങളായി ചെയത് വരുന്ന തൊഴിൽ ഉപേക്ഷിക്കാൻ കഴിയാത്തതും കാരണം കർഷകർ നഷ്ട്ടം സഹിച്ചും കൃഷിയിലേക്ക് ഇറങ്ങുകയായിരുന്നു.എന്നാൽ കർഷകരുടെ എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ച് കൊണ്ടാണ് കണ്ണെത്താ ദൂരം പരന്ന് കിടക്കുന്ന വയലിൽ കളകൾ നിറഞ്ഞിരിക്കുന്നത്. പാടങ്ങളിൽ അവശേഷിക്കുന്ന നെല്ലെങ്കിലും സംരക്ഷിക്കാനായി കളകൾ കൊയ്ത് റോഡരികിൽ കുട്ടിയിട്ടിരിക്കുകയാണ്. പശുക്കൾക്ക് തീറ്റയായി നൽകിയിട്ടും പശുക്കൾക്ക് വേണ്ടാത്ത കളകളാണ് വയലിൽ മുളച്ച് പൊങ്ങിയതെന്ന് കർഷകർ പറഞ്ഞു.ആവശ്യമായ കിടനാശിനികളും വളവുമെല്ലാം ഉപയോഗിച്ച് കൃഷി ചെയ്തിട്ടും ഇവർക്ക് ലഭിച്ചതാകട്ടെ കളയും. പാട്ടത്തിനെടുത്ത വയലിൽ ബാങ്ക് വായപയും മറ്റും എടുത്താണ് ഭൂരിഭാഗം കർഷകരും കൃഷി ഇറക്കിയത്. ഒരു ഏക്കറിന് 30 കിലോ വീതം നെൽവിത്താണ് കൃഷി വകുപ്പ് നൽകിയത്.പ്രളയത്തിൽ തകർന്ന കാർഷിക മേഖലയുടെ തിരിച്ച് വരവിന് വലിയ ആഘാതമായിരിക്കുകയാണ് 500 ഏക്കറോളം വരുന്ന വേമോം പാടത്തെ നെൽകൃഷി. കളകൾ നിറഞ്ഞ പാടങ്ങളിലെയെല്ലാം കൃഷി പൂർണ്ണമായി നശിച്ച് കഴിഞ്ഞു .ഈ സാഹചര്യത്തിൽ കർഷകർക്ക് അടിയന്തിരമായി നഷ്ട്ടപരിഹാരം നൽകണമെന്നാണ് ആവശ്യം ഉയരുന്നത്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *