Tuesday, 19th March 2024
സി.ഡി.സുനീഷ്
കൊച്ചി: ഇന്ത്യയുടെ സുഗന്ധവ്യഞ്ജന കയറ്റുമതി റെക്കോര്‍ഡ് വളര്‍ച്ച കൈവരിച്ചു. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ എട്ടു ശതമാനമാണ് കയറ്റുമതി വര്‍ധന. 17,929.55 കോടി രൂപ വിലവരുന്ന 10,28,060 ടണ്‍ സുഗന്ധവ്യഞ്ജനങ്ങളാണ് ഇക്കാലയളവില്‍ രാജ്യത്തു നിന്നും കയറ്റുമതി ചെയ്തത്. 
2016-17 സാമ്പത്തിക വര്‍ഷത്തില്‍ 17,664.61 കോടി രൂപ വിലവരുന്ന 9,47,790 ടണ്‍ സുഗന്ധവ്യഞ്ജനങ്ങളാണ് കയറ്റുമതി ചെയ്തത്. പുതിയ കണക്കു പ്രകാരം കയറ്റുമതി മൂല്യം രൂപ നിരക്കില്‍ ഒരു ശതമാനത്തിന്‍റെ വര്‍ധന രേഖപ്പെടുത്തി. 2017-18 ല്‍ സുഗന്ധവ്യഞ്ജന കയറ്റുമതിയിലൂടെ ലഭിച്ച ഡോളര്‍ വരുമാനം 2,781.46 ദശലക്ഷമാണ്. 2016-17 സാമ്പത്തിക വര്‍ഷത്തേക്കാള്‍ അഞ്ച് ശതമാനം വര്‍ധനയാണ് ഡോളര്‍ വരുമാനത്തില്‍ നേടിയത്.
അളവിലും മൂല്യത്തിലും സര്‍വകാല റെക്കോര്‍ഡ് കൈവരിച്ചാണ് രാജ്യത്തുനിന്നുള്ള സുഗന്ധവ്യഞ്ജന കയറ്റൂമതി  മുന്നോട്ടു കുതിക്കുന്നതെന്ന് സ്പൈസസ് ബോര്‍ഡ് സെക്രട്ടറി ഡോ. എ ജയതിലക് പറഞ്ഞു. മൊത്തം സുഗന്ധവ്യഞ്ജന കയറ്റുമതി അളവിലും മൂല്യത്തിലും 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ലക്ഷ്യം വച്ചിരുന്നതിലും കൂടുതലായി എന്നത് ഏറെ ആഹ്ലാദകരമായ കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
17665.10 കോടി രൂപ(2,636.58 ദശലക്ഷം ഡോളര്‍) മൂല്യം വരുന്ന 10,23,000 ടണ്‍ സുഗന്ധവ്യഞ്ജന കയറ്റുമതിയാണ് 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ അളവിലും മൂല്യത്തിലും ഈ ലക്ഷ്യത്തിനപ്പുറത്തേക്ക് കയറ്റുമതി കടന്നു. കയറ്റുമതി ലക്ഷ്യം അളവില്‍   100 ശതമാനവും രൂപ മൂല്യത്തില്‍ 101 ശതമാനവും ഡോളര്‍ മൂല്യത്തില്‍ 105 ശതമാനവുമാണ് കൈവരിച്ചത്.
ഇന്ത്യന്‍ സുഗന്ധ വ്യഞ്ജനങ്ങളെ ആഗോളതലത്തില്‍ പ്രചരിപ്പിക്കാനായി സ്പൈസസ് ബോര്‍ഡ് നടത്തിയ നൂതനമായ വിപണി ഇടപെടലിന്‍റെയും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്ക് ഊന്നല്‍ നല്‍കാനുള്ള തീരുമാനത്തിന്‍റെയും ഗുണഫലമാണ് 2017-18 ലെ അഭിനന്ദനാര്‍ഹമായ നേട്ടത്തിന് പിന്നിലെന്ന് ഡോ. ജയതിലക് ചൂണ്ടിക്കാട്ടി.
       ഏലം, ജീരകം, വെളുത്തുള്ളി, കായം, പുളി എന്നീ വ്യഞ്ജനങ്ങളും അയമോദകം, കടുക്, ദില്‍ വിത്ത്, പോപ്പി വിത്ത് എന്നീ വിത്തിനങ്ങളും അളവിലും മൂല്യത്തിലും വളര്‍ച്ച കൈവരിച്ചു. 
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളായ കറിപ്പൊടി/പെയ്സ്റ്റ്, സുഗന്ധവ്യഞ്ജന എണ്ണകള്‍, സത്തുകള്‍ എന്നിവയുടെ അളവിലും മൂല്യത്തിലും വര്‍ധനയുണ്ടായി. മുളക്, മല്ലി, സെലറി, ജാതിയ്ക്ക, ജാതിപത്രി എന്നിയുടെ കയറ്റുമതി അളവില്‍ വര്‍ധനയുണ്ടായപ്പോള്‍ പുതിന കയറ്റുമതി മൂല്യത്തില്‍ വര്‍ധന കൈവരിച്ചു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 609.08 കോടി രൂപ വിലവരുന്ന 5,680 ടണ്‍ ഏലമാണ് കയറ്റുമതി ചെയ്തത്. 2016-17 ല്‍ ഇത് 421.50 കോടി രൂപ വിലവരുന്ന 3,850 ടണ്ണായിരുന്നു. അളവില്‍ 48 ശതമാനത്തിന്‍റെയും മൂല്യത്തില്‍ 45 ശതമാനത്തിന്‍റെയും വളര്‍ച്ചയാണുണ്ടായത്.
 
ഇന്ത്യയില്‍നിന്നും ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന സുഗന്ധവ്യഞ്ജനമെന്ന ഖ്യാതി മുളക് നിലനിറുത്തി. 4,256.33 കോടി രൂപ വിലവരുന്ന 4,43,900 ടണ്‍ മുളകാണ് 2017-18 സാമ്പത്തിക വര്‍ഷത്തില്‍ കയറ്റുമതി ചെയ്തത്. 2016-17 ല്‍ 5,070.75 കോടി രൂപ വിലവരുന്ന 4,00,250 ടണ്‍ മുളകാണ് കയറ്റുമതി ചെയ്തത്. അന്താരാഷ്ട്ര വിപണിയില്‍ മുളകിന്‍റെ വിലയിലുണ്ടായ ചാഞ്ചാട്ടമാണ് 2017-18 ല്‍ വില കുറയാന്‍ കാരണം.
2017-18 സാമ്പത്തിക വര്‍ഷത്തില്‍ 3,228,35 കോടി രൂപ മൂല്യം വരുന്ന 21,500 ടണ്‍ പുതിന ഉത്പന്നങ്ങളാണ്  കയറ്റുമതി ചെയ്തത്. മൂല്യത്തില്‍ 28 ശതമാനത്തിന്‍റെ വര്‍ധനയും രേഖപ്പെടുത്തി. തലേവര്‍ഷത്തില്‍  2,527.50 കോടി രൂപ മൂല്യം വരുന്ന 22,300 ടണ്‍ പുതിന ഉത്പന്നങ്ങളാണ് കയറ്റുമതി ചെയ്തത്.
കഴിഞ്ഞ സാമ്പത്തിക  വര്‍ഷത്തില്‍ 1,43,670 ടണ്‍ ജീരകം കയറ്റുമതി ചെയ്തു. 2,418 കോടി രൂപ വില വരുന്നതാണ് ഈ കയറ്റുമതി. 2016-17 ല്‍ ഇത് 1963.20 കോടി രൂപ മൂല്യം വരുന്ന 1,19,000 ടണ്ണായിരുന്നു. മൂല്യത്തില്‍ 23 ശതമാനവും അളവില്‍ 21 ശതമാനവുമാണ് വര്‍ധന.
2017-18 സാമ്പത്തിക വര്‍ഷത്തില്‍ 309.36 കോടി രൂപ വിലവരുന്ന 46,980 ടണ്‍ വെളുത്തുള്ളിയാണ് കയറ്റുമതി ചെയ്തത്. മുന്‍വര്‍ഷം ഇത് 307.12 കോടി രൂപ വിലവരുന്ന 32,200 ടണ്ണായിരുന്നു. കയറ്റുമതി അളവില്‍ 46 ശതമാനവും മൂല്യത്തില്‍ ഒരു ശതമാനവുമാണ് വര്‍ധന.
മൂല്യവര്‍ധിത ഉത്പന്നങ്ങളായ കറിപ്പൊടി/ പെയ്സ്റ്റ് എന്നിവ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 30,150 ടണ്‍ കയറ്റുമതി ചെയ്തു. 616.20 കോടി രൂപയാണ് ഇതില്‍നിന്നു ലഭിച്ച വരുമാനം. 2016-17 ല്‍ 599.10 കോടി രൂപ വിലവരുന്ന 28,500 ടണ്ണാണ് കയറ്റുമതി ചെയ്തത്. അളവില്‍ ആറു ശതമാനവും, മൂല്യത്തില്‍ മൂന്ന് ശതമാനവുമാണ് കറിപ്പൊടി/ പേസ്റ്റ് കയറ്റുമതിയിലുണ്ടായ വര്‍ധന.
2017-18 സാമ്പത്തിക വര്‍ഷത്തില്‍ സുഗന്ധവ്യഞ്ജന എണ്ണ, സത്ത് എന്നിവയുടെ കയറ്റുമതി അളവില്‍ 42 ശതമാനവും മൂല്യത്തില്‍ 15 ശതമാനവും വര്‍ധന രേഖപ്പെടുത്തി. 2,661.72 കോടി രൂപ വില വരുന്ന 17,200 ടണ്‍ സുഗന്ധവ്യഞ്ജന എണ്ണ സത്ത് എന്നിവ കയറ്റുമതി ചെയ്തിട്ടുണ്ട്. 2016-17 ല്‍ ഇത് യഥാക്രമം 2,307.75 കോടി രൂപയും 12,100 ടണ്ണുമായിരുന്നു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *