Friday, 19th April 2024
24 മണിക്കൂര്‍ ഹെല്‍പ് ലൈന്‍ തുടങ്ങി
* കര്‍ശന വ്യക്തിശുചിത്വം പാലിക്കണം
നിപാ വൈറസുമായി ബന്ധപ്പെട്ട ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും നിലവില്‍ വളര്‍ത്തുമൃഗങ്ങളില്‍ നിന്ന്‍ മനുഷ്യരിലേക്ക് രോഗം വ്യാപിക്കുന്ന സാഹചര്യമില്ലെന്നും മൃഗസംരക്ഷണവകുപ്പ്. മൃഗങ്ങളില്‍ ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങള്‍, വിഭ്രാന്തി തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ തൊട്ടടുത്ത മൃഗാശുപത്രിയുമായി ഉടന്‍ ബന്ധപ്പെടണം.
 വളര്‍ത്തുമൃഗങ്ങളെ കൈകാര്യം ചെയ്യുവര്‍ കര്‍ശനമായ വ്യക്തിശുചിത്വം പാലിക്കണം. വവ്വാലുകള്‍ കടിച്ചതായി സംശയിക്കുന്ന ചാമ്പക്ക, പേരക്ക, മാങ്ങ തുടങ്ങിയ പഴവര്‍ഗങ്ങള്‍ മനുഷ്യര്‍ കഴിക്കുകയോ വളര്‍ത്തുമൃഗങ്ങള്‍ക്ക് നല്‍കുകയോ ചെയ്യരുത്. നാടന്‍ ഫലങ്ങള്‍ ഭക്ഷിക്കുന്ന വവ്വാലുകളാണ് രോഗവാഹകര്‍. വവ്വാലുകളില്‍ സാധാരണയായി രോഗലക്ഷണം കാണാറില്ല. അതുകൊണ്ടു തന്നെ രോഗം മൂലം അവ മരണപ്പെടാറുമില്ല.
 രോഗവാഹകരായ വവ്വാലുകളുടെ വിസര്‍ജ്യം, ശരീര സ്രവങ്ങള്‍ എന്നിവയുമായുളള നേരിട്ടുള്ള സമ്പര്‍ക്കം മൂലമാണ് മനുഷ്യരിലേക്കും മൃഗങ്ങളിലേക്കും രോഗം പടരുന്നത്. കേരളത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര ഉന്നതതല സംഘം പ്രശ്‌നബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. രോഗലക്ഷണങ്ങള്‍ കാണിക്കുന്ന വളര്‍ത്തുമൃഗങ്ങളുടെ സാംപിളുകള്‍ ശേഖരിക്കും. 
രോഗനിര്‍ണയത്തിന്റെ പ്രാഥമിക പരിശോധന സംസ്ഥാനതല ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തുന്നതിനും ആവശ്യമെങ്കില്‍ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിലേക്ക് അയക്കുന്നതിനുമുള്ള സംവിധാനം മൃഗസംരക്ഷണ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ അറിയിച്ചു. 
ജില്ലാതലത്തില്‍ രോഗവ്യാപനം തടയാന്‍ നിരീക്ഷണ സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ സംശയദൂരീകരണത്തിന് 24 മണിക്കൂര്‍ ഹെല്‍പ് ലൈനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നമ്പര്‍: 04936 206845.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *