Friday, 19th April 2024
മാനന്തവാടി: തന്റെ ജീവിതത്തിന്റെ ഏറിയ പങ്കും കാർഷിക മേഖലയിൽ ചിലവഴിക്കുകയും തന്റ് കൃഷിയിടത്തിൽ ജൈവ വൈവിധ്യങ്ങളുടെ വലിയ ശേഖരം ഒരുക്കുകയും അത് പ്രദർശിപ്പിക്കുകയും ഒപ്പം വിത്തുകൾ മറ്റുള്ളവർക്ക് കൈമാറുകയും ചെയ്യുന്ന മാനന്തവാടി ആറാട്ടുതറ, ഇല്ലത്ത് വയൽ എൻ എം ഷാജിയെ തേടി വീണ്ടും ദേശീയ അംഗീകാരം. ജൈവ വൈവിധ്യങ്ങളെ സംരക്ഷിച്ച് കൊണ്ടുള്ള സമഗ്ര സംഭാവനകളെ അടിസ്ഥാനമാക്കിയുള്ള ദേശീയ ജൈവ വൈവിധ്യ ബോർഡിന്റെ  ജൈവ വൈവിധ്യ ദേശിയ പുരസ്ക്കാരമാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. കുടിയേറ്റ കർഷകരുടെയും ആദിവാസി ഗോത്രവർഗ്ഗത്തിന്റെയും പ്രിയപ്പെട്ട ആഹാരമായിരുന്ന അപൂർവ്വ ഇനം കിഴങ്ങ് വർഗ്ഗങ്ങൾ, നാടൻ നെല്ലിനങ്ങൾ എന്നീ ജൈവ വൈവിധ്യങ്ങൾ  സംരക്ഷിക്കുന്നതൊടൊപ്പം തേനീച്ച കൃഷി, മത്സ്യകൃഷി, നാടൻകോഴി,പശു, ആട് വളർത്തൽ, പച്ചക്കറി, പഴവർഗ്ഗങ്ങൾ എന്നിവയിലും ഷാജി മികവ് തെളിയിച്ച് കഴിഞ്ഞു.
ഷാജിയുടെ  കഴിവുകൾ കണ്ടെത്തിയ മണ്ണുത്തി കാർഷിക സർവ്വകലാശാലയിലെ വൈസ് ചാൻസലർ, ഐ പി ആർ സെൽ, ഡോക്ടർ എൽസി എന്നിവരാണ് ഷാജിയെ അവാർഡിനായി ശുപാർശ ചെയ്തത്.കഴിഞ്ഞവർഷം കേന്ദ്ര കൃഷി വകുപ്പ് വിത്ത് സംരക്ഷണത്തിന് ഏർപ്പെടുത്തിയ ദേശീയ പുരസ്ക്കാരവും,സംസ്ഥാന ഗവർമെന്റ് ജൈവ വൈവിധ്യ സംരക്ഷണത്തിന് ഏർപ്പെടുത്തിയ അവാർഡും ഷാജിക്ക് ലഭിച്ചിരുന്നു. കാർഷിക മേഖലയിൽ രണ്ട് ദേശീയ പുരസ്ക്കാരങ്ങൾ ഒരാൾക്ക് തന്നെ ലഭിക്കുന്നതും അപൂർവ്വമാണ്. ദേശീയ ,സംസ്ഥാന, തദ്ദേശീയ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ സംഘടനകൾ എന്നിവയുൾപ്പെടെ 68 അവാർഡുകളാണ് ഷാജിക്ക് ഇതുവരെയായി ലഭിച്ചിട്ടുള്ളത്. ഇത് ഒരു റെക്കോർഡാണെന്നാണ് കൃഷി വകുപ്പിന്റ് വിലയിരുത്തൽ.ഇത്തരം അംഗീകാരങ്ങൾ ഗ്രാമങ്ങളിൽ അറിയപ്പെടാതെ കിടക്കുന്ന തന്നെ പോലുള്ള കർഷകരെ സമുഹത്തിന്റ് മുഖ്യധാരയിൽ എത്തിക്കുന്നതിന് വളരെയധികം പ്രചോദനമായി മാറുമെന്ന് ഷാജി പറഞ്ഞു. ഷാജിയുടെ കൃഷിയിടവും കേദാരം കിഴങ്ങ് വിള സംരക്ഷണ കേന്ദ്രവും സന്ദർശിക്കുന്നതിനും, കൃഷി രീതികൾ നേരിട്ട് മനസ്സിലാക്കുന്നതിനുമായി           ഗവേഷണ വിദ്യാർത്ഥികൾ, കർഷകർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ,സ്ക്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേരാണ് നിത്യേന ഷാജിയുടെ വീട്ടിലെത്തുന്നത്.ദേശീയ ജൈവ വൈവിധ്യ ദിനമായ മെയ് 22ന് തെലുങ്കാന അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം ഏറ്റ് വാങ്ങും.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *