Friday, 29th September 2023

 
സി.വി.ഷിബു

തിരുവനന്തപുരം: കാർഷിക സംസ്കാരം വളർത്തിയെടുക്കുക എന്ന സന്ദേശമാണ് ദേശീയ വാഴ മഹോത്സവം നൽകുന്നതെന്ന് ബഹു. തുറമുഖം, മ്യൂസിയം, പുരാവസ്തുവകുപ്പ് മന്ത്രി ശ്രീ. കടന്നപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. കല്ലിയൂരിൽ നടക്കുന്ന ദേശീയ വാഴ മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കർഷക സംഗമം  ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
കേരളീയ ജീവിതത്തിൽ വാഴയ്ക്ക് നിർണ്ണായക സ്ഥാനമാണുള്ളതെന്ന് പറഞ്ഞ അദ്ദേഹം, മികച്ച കർഷകരുടെ സഹായത്തോടെ വീടുകളിലെ കൃഷി സാഹചര്യം പ്രയോജനപ്പെടുത്തുന്നതിന് സഹായകരമാകട്ടെ വാഴ മഹോത്സവമെന്നും പ്രത്യാശിച്ചു. മുഖ്യമന്ത്രി അവതരിപ്പിച്ച നവ കേരള മിഷനിൽ ഒരു പദ്ധതി കാർഷിക മേഖലയിലെ പുരോഗതിക്ക് വേണ്ടിയുള്ളതാണെന്നും, കൃഷി യോഗ്യമായ ഭൂമി അത്തരം ആവശ്യത്തിന് വേണ്ടി മാത്രം പ്രയോജനപ്പെടുത്തുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും ഈ അവസരത്തിൽ അദ്ദേഹം സൂചിപ്പിച്ചു. ജൈവ കൃഷിയുടെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുവാൻ ഇതോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെടുന്ന ചർച്ചകളിലൂടെ സാധ്യമാകട്ടെ എന്നും മന്ത്രി ആശംസിച്ചു.
അധ്യക്ഷ പ്രസംഗം നടത്തിയ നബാർഡ് ജനറൽ മാനേജർ  കെ എസ് എം ലക്ഷ്മി, വാഴ കർഷകരെയും ഉത്പാദകർ, ഗവേഷകർ, ശാസ്ത്രജ്ഞർ, എന്നിവരെയും ഒരു കുടക്കീഴിൽ കൊണ്ടുവരാനാണ് നബാർഡ് പരിശ്രമിക്കുന്നതെന്ന് വ്യക്തമാക്കി. ലോകത്തിൽ ഏറ്റവുമധികം ഉപഭോഗിക്കപ്പെടുന്ന വാഴപ്പഴത്തിന്റെ വൈവിധ്യത്തെക്കുറിച്ചും അവയുടെ പോഷക, ഔഷധ ഗുണങ്ങളെക്കുറിച്ചും സംസാരിച്ച  കെ എസ് എം ലക്ഷ്മി,  വാഴയുടെ തണ്ട് മുതൽ ഏതൊരു ഭാഗവും പ്രയോജനകരമാണെന്ന് അഭിപ്രായപ്പെട്ടു. കാലിഫോർണിയയിലെ ബനാന മ്യൂസിയത്തിൽ 20000 വ്യത്യസ്ത വാഴ ഉത്പന്നങ്ങൾ  ഉണ്ടെന്നും അതേസമയം വാഴയുടെ വൈവിധ്യത ഏറ്റവുമധികം കേരളത്തിലാണുള്ളതെന്നും ഓർമിപ്പിച്ചു. കൂടാതെ ജല ലഭ്യത, ഉത്പാദനക്ഷമത, പാക്കിങ് സംവിധാനങ്ങളിൽ ആവശ്യമായ നിലവാരങ്ങൾ എന്നിങ്ങനെ വാഴ കൃഷിയിലെ നിർണ്ണായക കാര്യങ്ങളെക്കുറിച്ചും അവർ സംസാരിച്ചു. കർഷക ക്ലബുകൾ രൂപീകരിക്കുകയും അവർക്ക് ധനസഹായം, സാങ്കേതിക ലഭ്യത എന്നിവ അവതരിപ്പിക്കുന്നത് വഴിയാണ് നബാർഡിന്റെ പ്രവർത്തനമെന്നും  ലക്ഷ്മി വ്യക്തമാക്കി.
കാർഷിക മേഖലയിലെ പ്രതിസന്ധികൾക്ക് പരിഹാരമാകുന്ന കർമ്മപദ്ധതികൾക്ക് പ്രേരണയാകുന്നതാകട്ടെ ദേശീയ വാഴ മഹോത്സവമെന്ന് ആശംസയർപ്പിച്ച് സംസാരിച്ച ബി ജെ പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. എന്നാൽ, കാർഷിക സംസ്‌കൃതിയും പൈതൃകവും നമുക്ക് കൈമോശം വന്നുവെന്നും, വാഴ കൃഷിയിലെ വൈവിധ്യത നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരിമിതികളില്ലാത്ത വാഴയുടെ സാദ്ധ്യതകൾ നാം പ്രയോജനപ്പെടുത്തണമെന്നും പുനരുജ്ജീവനത്തിന്റെ സംസ്‌കൃതിയായി ഈ മഹോത്സവം മാറട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ  പാപ്പനംകോട് സജി, സംഘ മൈത്രി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ . ആർ.ബാലചന്ദ്രൻ നായർ, കല്ലിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ആർ ജയലക്ഷ്മി എന്നിവർ സംസാരിച്ചു. .ജി.പി.ശ്രീകുമാർ നന്ദി പ്രകാശിപ്പിച്ചു. രാവിലെ നടന്ന പരിപാടിയിൽ  സുരേഷ് ഗോപി എം പി സ്‌കൂൾ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. 
കർഷക സംഗമത്തിന്റെ ഭാഗമായി ഉച്ചക്ക് ശേഷം വാഴയുടെ വിപണന തന്ത്രങ്ങൾ, വാഴ നാരിന്റെ ഗുണങ്ങൾ, മൊബൈൽ വിപണന മാർഗ്ഗങ്ങൾ, വാഴ കൃഷിക്ക് ഉതകുന്ന യന്ത്ര സംവിധാനങ്ങൾ എന്നീ വിഷയങ്ങളിൽ ചർച്ച സംഘടിപ്പിക്കപ്പെട്ടു.

വാഴ മഹോത്സവത്തിന് ബുധനാഴ്ച  കൊടിയിറങ്ങും



ദേശീയ മേളകൾക്കും, മഹോത്സവങ്ങൾക്കും പഞ്ഞമില്ലാത്ത നാടാണ് തിരുവനന്തപുരം. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി സെന്റർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ), കല്ലിയൂർ പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ വെള്ളായണയിൽ നടന്നു വരുന്ന ദേശീയ വാഴ മഹോത്സവം സംഘാടനവും, ജനകീയ പങ്കാളിത്വവും കൊണ്ട് ശ്രദ്ധ ആകർഷിച്ചു. 


ഈ മാസം 17 ന് ആരംഭിച്ച വാഴ മഹോത്സവത്തിന്റെ ഉദ്ഘാടനത്തിന് ആരംഭിച്ച തിരക്ക് കഴിഞ്ഞ രാവ് വരേയും തുടർന്നു. തങ്ങളുടെ ഗ്രാമത്തിലെത്തിയ വാഴ മഹോത്സവം വിജയിപ്പിക്കാൻ സംഘാടക സമിതിക്കൊപ്പം കല്ലിയൂർ ഗ്രാമവാസികളും സജീവമായതോടെ ആദ്യ നാല് ദിനം ഉത്സവം കാണാനെത്തിയത് ഒന്നര ലക്ഷത്തിലധികം പേർ . വാഴയുടെ മാഹാമ്യം കേട്ടും കണ്ടും വാഴയോട് കൂടുതൽ അടുക്കുകയായിരുന്നു കല്ലിയൂർ നിവാസികൾ.

വാഴ മഹോത്സവത്തിൽ നാളെ 


സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷനും (സിസ്സ), കല്ലിയൂർ ഗ്രാമ പഞ്ചായത്തും ചേർന്ന് സംഘടിപ്പിച്ച അഞ്ച് ദിവസത്തെ ദേശീയ വാഴ മഹോത്സവം 2018ന് ബുധനാഴ്ച  സമാപനം. വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കുന്ന സമാപന സമ്മേളനത്തിൽ കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽ കുമാർ സംസാരിക്കും. ദേശീയ വാഴ മഹോത്സവം 2018ന്റെ സെക്രട്ടറി ജനറൽ ഡോ സി എസ് രവീന്ദ്രൻ വാഴ മഹോത്സവത്തിന്റെ റിപ്പോർട്ട് അവതരിപ്പിക്കും. പാർലമെന്റ് അംഗം റിച്ചാർഡ് ഹേ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  എ ശകുന്തള കുമാരി, പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ്  മല്ലിക വിജയൻ, ബാലരാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  വസന്തകുമാരി ആർ എസ്, വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  വെങ്ങാനൂ സതീഷ്, നേമം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ  ജെ ഗിരിജ,കല്ലിയൂർ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ  എസ് ശൈലജ എന്നിവരും ചടങ്ങിൽ പങ്കെടുക്കും

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *